കൊച്ചി മെട്രോ തൂണിലെ ചെരുവ്; കാരണം നിർമ്മാണത്തിലെ അപാകത

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂൺ ചരിഞ്ഞത് പൈലുകൾ ഭൂമിക്കടിയിലെ പാറയിൽ കൃത്യമായി ഉറപ്പിക്കാത്തതിനാലാണെന്ന് ഭൗമശാസ്ത്ര പഠനത്തിൽ കണ്ടെത്തൽ.

മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണ ഗതിയിൽ നാലു പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചതായി കാണുന്നില്ല. പൈലുകളും പാറയും തമ്മിൽ ഒരു മീറ്ററോളം അകലമുള്ളതായാണ് പരിശോധനയിൽ വ്യക്തമായത് എന്നും റിപ്പോർട്ട് ചൂണ്ടികാട്ടി.

ഭൂമിക്കടിയിലേക്ക് ഇറക്കുന്ന പൈലുകൾ ഇരട്ടി വ്യാസത്തിലാണ് പാറയിൽ ഉറപ്പിക്കാറുള്ളത്. അതിനുശേഷം അവയുടെ മുകളിൽ പൈൽ കാപ്പ് സ്ഥാപിക്കും. ഇതിന് മുകളിലാണ് പുറത്തേക്ക് കാണാനാകുന്ന തൂണിന്‍റെ ഭാഗം. അതിന് മുകളിലുള്ള പിയർ കാപ്പിലാണ് മെട്രോ ട്രെയിൻ സഞ്ചരിക്കുന്ന ട്രാക്ക് സ്ഥാപിക്കുന്നത്. തൂണിന് ചരിവുണ്ടായ ഭാഗത്ത് ഭൂമിക്കടിയിൽ പത്ത് മീറ്റർ താഴ്ചയിലാണ് പാറ. എന്നാൽ, ചരിഞ്ഞ തൂണിലെ പൈലുകളും പാറയും തമ്മിൽ ബന്ധിക്കപ്പെട്ടിട്ടില്ല.

തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. നിലവിലെ പൈലുകൾക്ക് ചുറ്റും നാല് പുതിയ പൈലുകൾ സ്ഥാപിക്കാനാണ് തീരുമാനം. അര മീറ്റർ വീതം അകലത്തിൽ ഒരു മീറ്റർ വ്യാസത്തിലുള്ള പുതിയ പൈലുകൾ മണ്ണിലിറക്കി പാറയുമായി ബന്ധിപ്പിക്കും. ഇതിന്‍റെ നിർമാണം പൂർത്തിയാക്കിയശേഷം നിലവിലുള്ള പൈൽകാപ്പുമായി യോജിപ്പിക്കും. തുടർന്ന് ഇതിന് മുകളിൽ അരമീറ്റർ കനത്തിൽ മറ്റൊരു സ്ലാബ് കൂടി വാർത്ത് പുതിയ പൈൽ കാപ് ഉണ്ടാക്കും. അത്തരത്തിൽ ബലക്ഷയം മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. മെട്രോ തൂൺ നിർമിച്ച എൽ ആൻഡ് ടിക്ക് തന്നെയായിരിക്കും പണിയുടെ ചുമതല. തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്തയാഴ്ച തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us