യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങള്‍ സ്വതന്ത്രമാക്കി റഷ്യ; നടപടിക്ക് പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്ന് പുടിന്‍

conflict

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ മേഖലകളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് ഇപ്പോള്‍ റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. സമാധാന നീക്കങ്ങളെ ഇത് കാര്യമായി ബാധിക്കും. ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലും സമാധാനം കാത്തുസൂക്ഷിക്കാന്‍ പുടിന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളിലേക്ക് സൈന്യത്തെയും അയച്ചേക്കും.

യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു. സ്വതന്ത്രരായി പ്രഖ്യാപിക്കപ്പെട്ട രണ്ട് പ്രദേശങ്ങളുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിലക്കുമെന്നും അമേരിക്ക വ്യക്തമാക്കി. സ്വതന്ത്രമാക്കപ്പെട്ട പ്രദേശങ്ങളിലെ പുതിയ നിക്ഷേപം, വ്യാപാരം, ധനകാര്യം എന്നിവയെ അമേരിക്ക നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us