അനധികൃത കെട്ടിട നിർമാണങ്ങൾ; നിർണായക ഉത്തരവുമായി ഹൈക്കോടതി.

ബെംഗളൂരു: അനധികൃത നിർമാണങ്ങൾക്കെതിരെ കണ്ണടയ്ക്കുകയും നിയമനടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിലൂടെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപന മേധാവികൾക്കും കർണാടക ഹൈക്കോടതി നിർദേശം നൽകി.

ശിവമോഗ ജില്ലക്കാരനായ കെ എസ് ഈശ്വരപ്പ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) നിയമപ്രകാരം അസിസ്റ്റന്റ് എൻജിനീയർമാരും എക്സിക്യൂട്ടീവ് എൻജിനീയർമാരും സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ പരിധിയിൽ നിലവിലുള്ള അനധികൃത കെട്ടിടങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു.

അനധികൃത നിർമാണങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുകയും കൃത്യവിലോപം കാണിക്കുകയും ചെയ്താൽ അതത് കോർപ്പറേഷൻ കമ്മിഷണർമാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മടിക്കേണ്ടതില്ലന്നും അനധികൃത കെട്ടിടങ്ങൾ നിർമിക്കാൻ ആരെങ്കിലും മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അവരെ നിഷ്കരുണം തടയണമെന്നും, അവരെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us