കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി സൗജന്യ സേവനം നൽകി ഈ ഡോക്ടര്‍

ബെംഗളൂരു: തന്റെ സ്വന്തം കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുകയാണ് നഗരത്തിലെ ഡോക്ടര്‍ സുനില്‍ കുമാര്‍ ഹെബ്ബി.

ബി.ബി.എം.പി. കോവിഡ് ക്ലിനിക്കില്‍ രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡോ. ഹെബ്ബി ജോലി ചെയ്യുന്നുണ്ട്. ജോലിസമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമത്തിന് ശേഷം 10 മണി മുതല്‍ അദ്ദേഹം തന്റെ മൊബൈല്‍ ക്ലിനിക് സേവനം ആരംഭിക്കും.

കോവിഡ് സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീര്‍ണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവര്‍ക്ക് വാട്സ്‌ആപ്പില്‍ മെസേജ് വഴിയാണ് അദ്ദേഹത്തിന്റെ സഹായം തേടുന്നത്.

കോവിഡ് കേസുകളുടെ എണ്ണം അതിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡോക്ടര്‍ക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടാത്ത വിധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള രോഗികളുടെ മെസേജുകള്‍ ലഭിക്കുകയാണ്. നേരിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് കഴിയുന്ന രോഗികള്‍ എന്നിവര്‍ക്കാണ് ഡോ. ഹെബ്ബി തന്റെ മൊബൈല്‍ ക്ലിനിക്കില്‍ മുന്‍ഗണന നല്‍കുന്നത്.

രോഗികളുടെ രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ചാണ് അവരെ സന്ദര്‍ശിക്കാറുള്ളത്. വലിയ ലക്ഷണങ്ങളൊന്നും ഇല്ലാത്ത കോവിഡ് രോഗികളെ വീഡിയോ കോളില്‍ ബന്ധപ്പെട്ട് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച്‌ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

എല്ലാ ദിവസവും 100 മുതല്‍ 150 ഫോണ്‍ കോളുകള്‍ വരെ തനിക്ക് ലഭിക്കാറുണ്ടെന്ന് ഡോ. ഹെബ്ബി പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഈ സേവനം നല്‍കുന്ന ഇദ്ദേഹം ഇതിനകം 200 കോവിഡ് രോഗികളെയാണ് ചികിത്സിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us