സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ

ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. രക്ഷിതാക്കളുടെ സംഘടനയായ വോയ്‌സ് ഓഫ് പാരന്റ്‌സ് കർണാടക ഞായറാഴ്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ പ്രതിഷേധ ധർണ നടത്തി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് കാലത്തും വാർഷിക ഫീസ് കുത്തനെ വർധിപ്പിക്കുകയാണെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാതിരുന്നിട്ടും എക്‌സ്ട്രാ കരിക്കുലർ ഫീസ് എന്ന പേരിൽ വൻതുകയാണ് രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്നത്.

ഫീസടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കുമെന്നാണ് ഭീഷണി. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കളെയും മാനേജ്‌മെന്റുകൾ ബുദ്ധിമുട്ടിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

പല സ്കൂളുകളും വാർഷികഫീസ് കുത്തനെ വർധിപ്പിക്കുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മാർഗനിർദേശങ്ങളില്ലാത്തതാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലെടുക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു.

മറ്റു സംസ്ഥാനങ്ങൾ ഇത്തരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇതിൽനിന്ന് മുഖം തിരിക്കുകയാണ്. അഞ്ചുവർഷം മുമ്പ് സ്വകാര്യ സ്കൂളുകൾ വാങ്ങിയിരുന്ന വാർഷിക ഫീസിന്റെ നാലും അഞ്ചും മടങ്ങാണ് ഇപ്പോൾ ഈടാക്കുന്നത്.

എന്നാൽ പല സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. കോവിഡ് കാലത്തുപോലും ഫീസ് വർധിപ്പിച്ചെങ്കിലും അധ്യാപകർക്ക് ശമ്പളം നൽകാൻ പല സ്കൂളുകളും തയ്യാറായിട്ടില്ലെന്നും രക്ഷിതാക്കളുടെ സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂളുകളിലെ അധ്യാപകരും ശമ്പളം ലഭിക്കാത്തതിൽ പ്രതീഷേധിച്ച് സമരം നടത്തിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us