കളിപ്പാട്ടത്തിലൊളിപ്പിച്ച് 28 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താൻ ശ്രമം: ഒരാൾ പിടിയിൽ

ബെംഗളൂരു: ആസാം സ്വദേശിയും ഹളസൂരു നിവാസിയും ആയ സക്കീർ ഹുസൈൻ ചൗധരി 34, ലഹരിമരുന്ന് കടത്താൻ ശ്രമിക്കവേ ഹളസൂർ പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു എന്നും ബംഗ്ലാദേശ് അതിർത്തിക്കടുത്തുനിന്ന് സംഘടിപ്പിച്ച മയക്കുമരുന്നു പൗഡറും എംഡിഎംഎ ഗുളികകളും കുട്ടികൾ കളിക്കുന്ന രോമ പാവക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എസ് മുരുകൻ അറിയിച്ചു.

കഴിഞ്ഞദിവസം കുടുംബസമേതം ആസാമിലേക്ക് പോയ ചൗധരി അവിടെനിന്നു സംഘടിപ്പിച്ച മയക്കുമരുന്നുകൾ ചെറിയ പാക്കറ്റുകളിലാക്കി രോമ നിർമ്മിതമായ കരടിപാവ ക്കുള്ളിൽ ആക്കിയിരുന്നു.

കാലങ്ങളായി ഇയാൾ ലഹരി മരുന്നു സംഘത്തിന്റെ ആളായിരിക്കാം എന്നും ആദ്യമായാണ് അറസ്റ്റിലാവുന്നത് എന്നും ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ഡി ശരണപ്പ പറഞ്ഞു.

ആസാമിൽ നിന്നും കാറോടിച്ചു മടങ്ങിവന്ന ചൗധരിയെയും കുടുംബത്തെയും ഓൾഡ് മദ്രാസ് റോഡിലെ എം വി ഗാർഡൻ ചെക്ക്പോസ്റ്റിൽ വച്ച് പോലീസ് പരിശോധനയ്ക്കിടെയാണ് പിടിയിലാകുന്നത്.

സംശയം തോന്നിയ ഇൻസ്പെക്ടർ ശിവപ്രസാദ് അസിസ്റ്റന്റ് കമ്മീഷണർ ഡി കുമാറിനെ വിവരമറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി വിശദ പരിശോധന നടത്തുകയും ആയിരുന്നു. ഇതിനിടയിൽ കരടി കുട്ടിയുടെ രൂപത്തിലുള്ള രോമ പാവ ഒളിപ്പിക്കാൻ ശ്രമിച്ചതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.

പാവ എടുത്തു പരിശോധിച്ചപോലീസ് പാവയ്ക്ക് സാമാന്യത്തിലധികം തൂക്കം ഉണ്ടെന്നു കണ്ടപ്പോൾ തുറന്നു പരിശോധിക്കുകയായിരുന്നു.

ചെറിയപായ്ക്കറ്റിനുള്ളിലാക്കിയ നിലയിൽ 2200 ഗുളികകളും 70 ഗ്രാം ഹെറോയിൻ പൗഡറും പാവയ് ക്കുള്ളിൽനിന്ന് കണ്ടെത്തി. ഏകദേശം 28 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ആണ് കണ്ടെടുത്തതെന്ന് കമ്മീഷണർ ശരണപ്പ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us