കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

മൈസൂരു: മണ്ഡ്യയിലെ ഒരു കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങൾ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ അമ്മപ്പുലിക്കൊപ്പം ചേർന്നു.

ബി. ഹൊസൂർ വില്ലേജിൽ ശനിയാഴ്ച രാവിലെയാണ് മൂന്നു പുലിക്കുഞ്ഞുങ്ങളെ കണ്ടത്. അമ്മപ്പുലി സമീപപ്രദേശത്തുതന്നെയുണ്ടാകുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ.

വനാതിർത്തിയിലുള്ള ഗ്രാമമാണിത്. വിനയ് എന്ന കർഷകന്റെ പാടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ഇക്കാര്യം വിനയ് നാട്ടുകാരുടെ ശ്രദ്ധിൽപ്പെടുത്തി. വിവരമറിഞ്ഞ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുഞ്ഞുങ്ങളെ നാട്ടുകാരിൽനിന്ന് അവർ ഏറ്റുവാങ്ങി സംരക്ഷണമേർപ്പെടുത്തി.

ജനിച്ചിട്ട് അധികദിവസമാകാത്ത കുഞ്ഞുങ്ങളെ അമ്മപ്പുലിയോടൊപ്പം ചേർക്കാനുള്ള ശ്രമത്തിലായി പിന്നീട് വനം ഉദ്യോഗസ്ഥർ. കാടിനടുത്ത് ജനങ്ങൾ അധികമെത്താത്ത സ്ഥലത്ത് അമ്മപ്പുലി തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കുഞ്ഞുങ്ങളെ വെച്ചു. ആളുകൾ ഇങ്ങോട്ടുവരാതിരിക്കാൻ സമീപത്തായി രണ്ടു ജീവനക്കാരെ ഡ്യൂട്ടിക്കിടുകയുംചെയ്തു.

ഞായറാഴ്ച വെളുപ്പിന് അമ്മപ്പുലി തിരികെയെത്തി കുഞ്ഞുങ്ങളെയുമായി കാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ പ്രദേശത്ത് കൂടുതൽ പുലികൾ ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

പുലികളെ പിടികൂടാൻ നടപടിയെടുക്കുമെന്ന് വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകി. വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കും. സമീപത്തുള്ള ഹമ്പാപുര വനത്തിൽനിന്നാണ് കൃഷിയിടത്തിലേക്ക് പുലിയിറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us