കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണസംഖ്യയും ഉയരുന്നു

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആശങ്ക കുറയുന്നില്ല. കേരളത്തിൽ കൊവിഡ് ബധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കേസുകൾ ഉയരുന്നതിനൊപ്പം ഉറവിടമറിയാത്ത കേസുകളും ഉയർന്ന തോതിലാണ്.

ഇന്നലെ 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2532 പേര്‍ രോഗമുക്തി നേടി. 3013 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം 31,156 പേരാണ് ചികിത്സയിലുള്ളത്. 82,345 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായി.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 617 ആയി. ഇന്നലെ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

മരണസംഖ്യ ഉയരുന്നതും ആരോഗ്യ പ്രവർത്തകരിൽ കൂടുതലായി കൊവിഡ് സ്ഥിരീകരിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു.

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റമുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മാത്രം 20,150 പുതിയ രോഗികളും 84 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

കേസുകൾ ഇരട്ടിക്കുന്ന ഇടവേള 27.4ൽ നിന്ന് 23.2 ദിവസമായി കുറഞ്ഞു. മുൻ ആഴ്‌ചകളെ സംബന്ധിച്ച് ഉയർന്ന തോതിലാണ് കണക്കുകൾ എന്നും സർക്കാർ വ്യക്തമാക്കുന്നു.

ഓണക്കാലത്തെ തിരക്ക് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് ഉയർന്ന തോതിൽ.

ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളിൽ തലസ്ഥാനമാണ് മുന്നിൽ. രോഗമുക്തി നേടുന്നവരുടെ എണ്ണം തിരുവനന്തപുരത്ത് ഉയർന്ന തോതിലാണ്. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നിയന്ത്രണം തുടരുകയാണ്.

കോവിഡ് കാലത്ത് വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി കേരളത്തിൽ പത്ത് ലക്ഷത്തിലേറെപ്പേർ മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

10,05,211 പേരാണ് ഇതുവരെ മടങ്ങിവന്നത്. 6,24,826 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 3,80,385 വിദേശത്തുനിന്നുമാണ് എത്തിയത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവരിൽ 62.16 ശതമാനം പേർ ആഭ്യന്തര യാത്രക്കാരാണ്. ഇതിൽ 59.67 ശതമാനം പേരും റെഡ്സോൺ ജില്ലകളിൽ നിന്നുമാണ് വന്നത്.

ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ വന്നിട്ടുള്ളത് കർണാടകയിൽ നിന്നും എത്തിയവരാണ്. 1,83,034 പേരാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്കെത്തിയത്.

തമിഴ്നാട്ടിൽ നിന്നും 1,67,881 പേരും മഹാരാഷ്ട്രയിൽ നിന്നും 71,690 പേരും വന്നിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാരിൽ കൂടുതൽ പേർ യുഎഇയിൽ നിന്നാണ് എത്തിയിട്ടുള്ളത്. 1,91,332 പേർ കോവിഡ് കാലത്ത് യുഎഇയിൽ നിന്ന് സംസ്ഥാനത്തെത്തി. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരും ഇത്. സൗദി അറേബ്യയിൽ നിന്നും 59,329 പേരും ഖത്തറിൽ നിന്നും 37,078 പേരും വന്നു.

റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്തുലക്ഷം ജനസംഖ്യയില്‍ ശരാശരി 13 പേര്‍ എന്നതാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ലോകത്ത് ഇത് 119 ആണ്. കര്‍ണാടകയില്‍ 120 ആണെന്നും  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് മരണം വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജാഗ്രത കുറവുണ്ടായി. മാസ്‌ക് ധരിക്കാത്തവര്‍ വര്‍ധിച്ചു വരികയാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്നലെ മാത്രം 5901 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡിനെതിരെയുളള മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us