മഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു. ബി.ബി.എ. വിദ്യാർഥിയും നന്ദിനി ലേഔട്ട് സ്വദേശിയുമായ ജി. ഉമാമഹേശ്വർ(20) ആണ് ആശുപത്രിയിൽ മരിച്ചത്.

സഹകളിക്കാരനായിരുന്ന ചിക്കബിദരക്കല്ലു സ്വദേശിയായ ചന്ദൻ(21), ഇയാളുടെ മൂന്നു സുഹൃത്തുക്കൾ എന്നിവർ സംഭവത്തിനുശേഷം ഒളിവിലാണ്.

ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മഹാലക്ഷ്മി ലേഔട്ടിലെ കമലമ്മനഗുണ്ഡി മൈതാനത്ത് ഉമാമഹേശ്വറും ചന്ദനും മറ്റു കുട്ടികളും ചേർന്നുള്ള ക്രിക്കറ്റ് കളിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. എതിർ ടീമുകളിലാണ് രണ്ടുപേരും കളിച്ചിരുന്നത്.

റൺ ഔട്ടായത് ചന്ദൻ അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് ഇരു ടീമുകളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടയിൽ ഉമാമഹേശ്വർ ചന്ദനെ മർദിച്ചു. ഇതോടെ മറ്റുള്ളവർചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി പ്രശ്നം അവസാനിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ വീടിനുസമീപത്ത്‌ നിൽക്കുന്നതിനിടെ ചന്ദനും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി സ്ഥലത്തെത്തി കത്തിയുപയോഗിച്ച് ഉമാമഹേശ്വറിനെ കുത്തുകയായിരുന്നു.

കരച്ചിൽകേട്ട് ഓടിയെത്തിയ രക്ഷിതാക്കളും സമീപവാസികളും ഉമാമഹേശ്വറിനെ മല്ലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴുത്തിനും തലയ്ക്കുമാണ് കുത്തേറ്റത്. ഉമാമഹേശ്വർ വീടിനുസമീപത്ത് നിൽക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ ചന്ദനെ അറിയിച്ചിരുന്നത് സമീപവാസിയായ സ്കൂൾ വിദ്യാർഥിയാണെന്ന് പോലീസ് കണ്ടെത്തി.

ചന്ദനെ കുത്തിയതിനുശേഷം ഈ വിദ്യാർഥിയും മറ്റുള്ളവർക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us