ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്ത് ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് ചോദ്യംചെയ്ത് നൽകിയ പൊതുതാത്പര്യഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

ആഘോഷം റദ്ദാക്കാനുള്ള കാരണം എന്താണെന്നും ക്രമസമാധാനപ്രശ്‌നംമാത്രം കണക്കിലെടുത്ത് ആഘോഷം റദ്ദാക്കുന്നത് ശരിയാണോയെന്നും ചീഫ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് രണ്ടുമാസം സമയമനുവദിച്ചു.

കേസ് പരിഗണിക്കുന്നത് 2020 ജനുവരിയിലേക്ക് നീട്ടി. വ്യക്തികളോ സംഘടനകളോ ടിപ്പുജയന്തി ആഘോഷിക്കുന്നത് തടയില്ലെന്നും എന്നാൽ, കോൺഗ്രസ് സർക്കാർ ചെയ്തതുപോലെ സർക്കാർതലത്തിലുള്ള ആഘോഷം സംഘടിപ്പിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ടിപ്പു നാഷണൽ സർവീസ് അസോസിയേഷൻ, ടിപ്പു സുൽത്താൻ യുണൈറ്റഡ് ഫോറം എന്നിവയ്ക്കുവേണ്ടി ലഖ്നൗ സ്വദേശി ബിലാൽ അലിയാണ് പൊതുതാത്പര്യഹർജി നൽകിയത്. ടിപ്പുജയന്തി ആഘോഷം നിരോധിച്ച സർക്കാരിന്റെ തീരുമാനം ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറഞ്ഞു.

2015-ൽ കോൺഗ്രസ് സർക്കാരാണ് സംസ്ഥാനത്ത് എല്ലാ വർഷവും നവംബർ 10-ന് ടിപ്പുജയന്തി ആഘോഷിക്കാൻ തീരുമാനിച്ചത്. തുടർന്നുവന്ന കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാരും ആഘോഷം തുടർന്നു.

എന്നാൽ, ജൂലായിൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികാരമേറ്റയുടൻ ടിപ്പുജയന്തി ആഘോഷം റദ്ദാക്കി. ജയന്തി ആഘോഷം റദ്ദാക്കിയതിനുപിന്നാലെ ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us