വിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ!!

ബെംഗളൂരു: വിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ. സംസ്ഥാനത്ത് കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിന്റെ പതനത്തിനിടയാക്കിയ എം.എൽ.എ.മാരുടെ രാജി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

രാജിവെച്ച എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജിയിൽ വിധിപറയാനിരിക്കെയാണ് വീഡിയോ കോൺഗ്രസിന്റെ അഭിഭാഷകൻ കപിൽ സിബൽ ഹാജരാക്കിയത്.

എം.എൽ.എ.മാരുടെ രാജിക്കുപിന്നിൽ ബി.ജെ.പി.യാണെന്ന് യെദ്യൂരപ്പ സമ്മതിച്ചിരിക്കുകയാണെന്നും അതിനാൽ അവരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെക്കണമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം അനുച്ഛേദത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാദംകേട്ട ജസ്റ്റിസ് എം.വി. രാമണ്ണ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിച്ചു. മൂന്നംഗ ബെഞ്ചായിരിക്കും ചൊവ്വാഴ്ച വാദം കേൾക്കുന്നത്. യെദ്യൂരപ്പയുടെ പ്രസംഗം അടങ്ങിയ ശബ്ദരേഖ, പത്രങ്ങളിൽ വന്ന വാർത്തകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അയോഗ്യത കല്പിച്ച സ്പീക്കറുടെ നടപടിക്കെതിരേ വിമതർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായതാണ്. ഇതിനിടയിലാണ് എം.എൽ.എ.മാരുടെ രാജി ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയാണെന്ന മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീഡിയോ പുറത്തായത്.

അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എ.മാർ സുപ്രീംകോടതിവിധി വരുന്നതിന്റെ മുന്നോടിയായി ഭാവിപരിപാടികൾ ചർച്ചചെയ്യാൻ ബെംഗളൂരുവിൽ യോഗം ചേർന്നു. യെദ്യൂരപ്പയുടെ വീഡിയോ പുറത്തായത് തിരിച്ചടിയാകുമോയെന്ന ആശങ്ക ഇവർക്കുണ്ട്. 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാണ്.

കോടതിവിധി എതിരായാൽ ഇവർക്ക് മത്സരിക്കാനാവില്ല. നിലവിലുള്ള സാഹചര്യം വിശദീകരിക്കുകയാണു ചെയ്തതെന്നും എം.എൽ.എ.മാരുടെ രാജിയിൽ പങ്കില്ലെന്നും വീഡിയോ വിവാദമായതിനെത്തുടർന്ന് യെദ്യൂരപ്പ വിശദീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us