485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി!!

ഡെഹ്റാഡൂൺ: 485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മലപ്പുറം വടക്കൻ പാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂർ (25) ആണ് കൊല്ലപ്പെട്ടത്.

കൊലപ്പെടുത്തിയത് പത്തോളം പേർ ചേർന്ന സംഘമാണെന്നും ഇവരെല്ലാം മലയാളികൾ ആണെന്നും ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയിൽ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആർഷാദ്, യാസിൻ, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം സ്വദേശികളാണ് പ്രതികളെല്ലാവരും.

പിതാവ് മുഹമ്മദിന്റെ സ്വദേശമായ കാസർകോഡ് കേന്ദ്രീകരിച്ചാണ് ഷുക്കൂർ ബിസിനസ് നടത്തി വന്നിരുന്നത്. ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ടു തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ ഷുക്കൂർ ഡെറാഡൂണിൽ വിദ്യാർഥിയായ യാസിന്റെ അടുത്തേക്ക് പോയി.

ബിസിനസ് പങ്കാളികളായ മറ്റ് ഒൻപതുപേരും ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്നു. ഷുക്കൂറിന്റെ കൈവശം കോടികൾ മൂല്യമുള്ള ബിറ്റ്കോയിൻ ഉണ്ടെന്നും ഇതിന്റെ പാസ്വേഡ് കൈക്കലാക്കിയാൽ പണം സ്വന്തമാക്കാമെന്നും ആഷിഖും സുഹൃത്തുക്കളും കണക്കുകൂട്ടി. ഇതേ തുടർന്ന് ഷുക്കൂറിനെ യാസിന്റെ ഡെറാഡൂണിലുള്ള വീട്ടിൽവെച്ച് ക്രൂരമായി മർദിച്ചു.

മൂന്ന് ദിവസത്തോളം മർദനം തുടർന്നു. പക്ഷേ പാസ്വേഡ് ലഭിച്ചില്ല. ഷുക്കൂർ അവശനായപ്പോൾ പ്രതികളിൽ അഞ്ച് പേർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ഷുക്കൂർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഇതോടെ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിൽ വിളിച്ച് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us