ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു

ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു. ഇന്ന് നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്.

38 മിനിറ്റിനുള്ളിൽ അവസാനിച്ച മത്സരത്തിൽ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്.

കഴിഞ്ഞ രണ്ടുവർഷവും ഫൈനലിൽ തോറ്റിരുന്നു. 2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോൽവി. 2013, 14 വർഷങ്ങളിൽ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുമെങ്കിലും കലാശപ്പോരിൽ വീണുപോകുന്നുവെന്ന വിമര്‍ശനങ്ങളെ തകർത്തെറിയാനും ഇന്നത്തെ കിരീടനേട്ടത്തിലൂടെ സിന്ധുവിന് സാധിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us