നഗരത്തിൽ മൂന്നുലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി മൂന്നു മലയാളി യുവാക്കൾ പിടിയിൽ

ബെംഗളൂരു: നഗരത്തിലെ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നുമലയാളികൾ പിടിയിൽ. വംശി കൃഷ്ണ (28), സിദ്ധാർഥ് (22), അരവിന്ദ് (21) എന്നിവരെയാണ് സുദ്ദുഗുണ്ടെപാളയ പോലീസ് പിടികൂടിയത്.

വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചുവരുകയാണ് ഇവർ. വംശി കൃഷ്ണ ഐ.ടി. ജീവനക്കാരനാണ്. മറ്റുരണ്ടുപേരും ഹൊസൂർ റോഡിലെ സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥികളാണ്.

ഇവരിൽനിന്ന് ഒരുകിലോയോളം കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഇവയ്ക്ക് മൂന്നുലക്ഷം രൂപയിലധികം വിലമതിക്കും. വംശി കൃഷ്ണയാണ് കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു.

രണ്ടുവർഷം മുമ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ സിദ്ധാർഥും അരവിന്ദും ഇയാളെ പരിചയപ്പെടുന്നത്. വിവിധ കോളേജുകളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ ഇവരുടെ ഉപഭോക്താക്കളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോളേജിൽ കഞ്ചാവും മയക്കുമരുന്നുകളും വിതരണം ചെയ്യുന്നതിനെക്കുറിച്ച് പോലീസിന് നേരത്തേ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നുനടന്ന നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് പോലീസിന്റെ കണക്ക്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കർശനപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ്‌ പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us