കുമാരസ്വാമിയുടെ രാജിസന്നദ്ധത പാടേതള്ളി കോൺഗ്രസ്; സഖ്യസർക്കാർ തമ്മിലടിച്ച് പിരിയുന്നതും കാത്ത് ബി.ജെ.പി!!

ബെംഗളൂരു: വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിസന്നദ്ധത അറിയിച്ചതായാണ് അറിയുന്നത്. എന്നാൽ, രാജിയുടെ ആവശ്യമില്ലെന്നും സർക്കാരിന് പൂർണപിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സർക്കാരിനെ നിലനിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാനനേതാക്കളെ അറിയിച്ചിരുന്നു. വിമത കോൺഗ്രസ് നേതാവ് രമേശ് ജാർക്കിഹോളിക്ക് മന്ത്രിസ്ഥാനംനൽകി ഭിന്നത തീർക്കണമെന്നും നിർദേശിച്ചു. സർക്കാരിന് ഭീഷണിയില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു.

മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളും യോഗംചേർന്ന് സ്ഥിതി വിലയിരുത്തി. തിരഞ്ഞെടുപ്പുപരാജയം കണക്കിലെടുത്ത് കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്. സഖ്യത്തിലെ അതൃപ്തിയും ഭിന്നതയുമാണ് പരാജയത്തിന് കാരണമെന്നും ഈ രീതിയിൽ മുന്നോട്ടുപോകുന്നതിൽ കാര്യമില്ലെന്നുമാണ് ഒരുവിഭാഗം ജനതാദൾ(എസ്) നേതാക്കളുടെ വാദം.

അതിനിടെ, കോൺഗ്രസ് വിമത നേതാവ് രമേശ് ജാർക്കിഹോളി അനുയായികളുമായി കൂടിക്കാഴ്ച നടത്തി. ഒമ്പത് എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. എന്നാൽ, സർക്കാരിനെ നിരീക്ഷിക്കാനാണ് ബി.ജെ.പി. തീരുമാനം. സർക്കാർ താനേ വീഴുമെന്നും ധൃതിപിടിച്ചുള്ള നീക്കങ്ങൾക്കില്ലെന്നുമുള്ള നിലപാടിലാണു തൽക്കാലം ബിജെപിയും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുമായി 29-ന് ഡൽഹിയിൽ പോകുമെന്നും തുടർന്ന് കേന്ദ്രനിർദേശമനുസരിച്ച് ഭാവിനടപടികൾ തീരുമാനിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us