മെഡിക്കൽ സീറ്റുകളിൽ കർണാടക സ്വദേശികൾക്ക് 50% സംവരണം!

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽകോളേജുകളിലെ ഓപ്പൺ മെറിറ്റ് പി.ജി. സീറ്റുകളിൽ കർണാടക സ്വദേശികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തി. സംസ്ഥാനത്തെ ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

കർണാടക മെഡിക്കൽ വിദ്യാഭ്യാസവകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പകുതി സീറ്റുകളിൽ മറ്റേതു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം നൽകാം. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 42 ശതമാനം സീറ്റുകളാണ് ഓപ്പൺ കാറ്റഗറിയിലുള്ളത്. 33 ശതമാനം സർക്കാർ ക്വാട്ടയും 15 ശതമാനം എൻ.ആർ.ഐ. ക്വാട്ടയും 10 ശതമാനം ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിലുള്ള സീറ്റുകളുമാണ്.

ഓപ്പൺ കാറ്റഗറിയിലുള്ള 42 ശതമാനം സീറ്റുകളുടെ പകുതിയാണ് കർണാടക സ്വദേശികൾക്ക് സംവരണംചെയ്തിരിക്കുന്നത്. നേരത്തേ ഈ സീറ്റുകളിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നേടുന്ന സാഹചര്യമാണുണ്ടായിരുന്നത്. 2017-18 അധ്യയനവർഷം സംസ്ഥാനത്തെ വിദ്യാർഥികൾ പി.ജി. മെഡിക്കൽ സീറ്റുകളിൽ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രവേശന നടപടികൾ തുടങ്ങിയതിനാൽ കോടതി ഹർജി പരിഗണിച്ചില്ല.

തുടർന്ന് സർക്കാരിൽ നിരന്തരസമ്മർദമുണ്ടായതോടെയാണ് സംവരണമേർപ്പെടുത്താൻ തീരുമാനമായത്. മറ്റുസംസ്ഥാനങ്ങളിൽ കർണാടകത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് സീറ്റുകിട്ടുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us