ഇന്ദിരാനഗറിലേ ‘കറാച്ചി’ ബേക്കറിക്കെതിരേ പ്രതിഷേധം; ഉടമ പേര് മറച്ചു

ബെംഗളൂരു: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ദിരാനഗറില്‍ സ്ഥിതിചെയ്യുന്ന ബേക്കറിയിലേയ്ക്ക് ഒരുസംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പാക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ബേക്കറി നടത്തുന്നത് പാകിസ്താൻകാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. ഒരുവിഭാഗം ആളുകൾ കൂട്ടത്തോടെ ബേക്കറിക്കുമുമ്പിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് കറാച്ചി എന്നെഴുതിയ ബോർഡ് ജീവനക്കാർ നീക്കി. ഫ്രൂട്ട് ബിസ്കറ്റുകൾക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി.

ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ബേക്കറിയിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇരുപതോളം പേർ ബേക്കറിക്കു മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും അക്രമത്തിന് മുതിരുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല. അരമണിക്കൂറോളം ബേക്കറിക്കുമുമ്പിൽ പ്രതിഷേധിക്കുകയും പേരുമാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്ന് ബേക്കറി ഉടമ പറഞ്ഞു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കെട്ടിടത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചെന്ന് ബേക്കറി മാനേജർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ 53 വർഷമായി ഈ പേരിലാണ് ബേക്കറി നടത്തുന്നതെന്ന് ഉടമ പറഞ്ഞു. 1947-ൽ വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഖാൻചന്ദ് റാംനാനിയാണ് കറാച്ചി ബേക്കറി സ്ഥാപിച്ചത്. ബേക്കറിയുടെ ആദ്യ ഔട്ട്ലെറ്റ് ഹൈദരാബാദിലായിരുന്നു. പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us