ബൊമ്മനഹള്ളി രൂപേനഅഗ്രഹാരയിലെ ശ്മശാനത്തില്‍ 70-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി.

ബെംഗളൂരു: ബൊമ്മനഹള്ളി രൂപേനഅഗ്രഹാരയിലെ ശ്മശാനത്തില്‍വച്ച് 70-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി. ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ബൊമ്മനഹള്ളി സ്വദേശിയും ഇരുപതുകാരനുമായ
ഹരീഷ് എന്ന യുവാവാണ് അറസ്റ്റിലായത്.

കൃത്യത്തിനു ശേഷം ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പോലീസ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്  ഇങ്ങനെ:

“ഹരീഷിന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹരീഷ് ബൊമ്മനഹള്ളിയിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിന് മുത്തശ്ശി ഒരു വര്‍ഷം മുമ്പ് ഹരീഷിനെ വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ദിവസങ്ങളോളം അലഞ്ഞു നടന്ന ഹരീഷ് പിന്നീട് രൂപേനഅഗ്രഹാരയിലെ ശ്മശാനം സൂക്ഷിപ്പുകാരിയെ പരിചയപ്പെടുകയായിരുന്നു. ഈ സ്ത്രീയോടൊപ്പം ശ്മശാനനത്തിനുള്ളിലെ ഇവരുടെ വീട്ടിലാണ് ഹരീഷ് താമസിച്ചിരുന്നത്.

എന്നാല്‍ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്ന് വയോധിക ഹരീഷിനോട് ആവശ്യപ്പെട്ടത് മുതലാണ് യുവാവിന് ഇവരോട് ദേഷ്യം ആരംഭിച്ചത്. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും,  കൂടാതെ ഹരീഷ് ലഹരിക്ക് അടിമയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്വഭാവമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. സംഭവ സമയത്ത് വയോധിക തല നിലത്തിടിച്ച് രക്തംവാര്‍ന്ന നിലയിലായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിച്ചിരുന്ന മരുമകള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പ്രതിയും സ്ഥലത്തുണ്ടായിരുന്നു. മരുമകള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഹരീഷ് രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ വിവരം അറിഞ്ഞ നാട്ടുകാര്‍ പ്രതിയെ പിന്തുടര്‍ന്നു പിടികൂടി. വയോധികയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us