ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്;ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ പൊട്ടതെറ്റുകള്‍.

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്. ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്.

അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർ‍ട്ട് ഇന്നലെ കോടതിയിൽ നൽകി. സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.

കോടതിയെ അറിയിച്ച അ‍ഞ്ചു കേസുകളിലും സുരേന്ദ്രൻ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസ് സുരേന്ദ്രന്‍റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോർട്ടിലുൾപ്പെടുത്തിയത്. മറ്റൊരു കേസ് ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രൻ അതിലും പ്രതി അല്ല. റിപ്പോർട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളിൽ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവർക്കെതിരായ കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റർ പോലും ചെയ്തിട്ടില്ല.

ഈ മൂന്നു കേസുകളും സുരേന്ദ്രനെതിരെ വരാനുള്ള കാരണം കേസ് നമ്പരും വർഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് പെലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ മാത്രമേ സുരേന്ദ്രനെതിരെ ഉള്ളൂ എന്നും കോടതിയെ അറിയിച്ചു. ഇത് കൂടാതെ കണ്ണൂരു നെടുന്പാശേരിയിലുമുള്ള കേസുകൾ കൂടി ചേരുമ്പോൾ അഞ്ച് കേസുകളാണ് നിലവിലുള്ളതെന്നാണ് പുതിയ റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us