സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലിലേക്ക്

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്‌നഫൈനലിന് കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശ. സെമി ഫൈനലിനു തുല്യമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. 37 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ പാക് പടയെ വിരട്ടിയോടിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.

പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ് ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച ബംഗ്ലാദേശ് പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നിന് 18 റണ്‍സെന്ന നിലയിലേക്കു വീണ പാകിസ്താന് പിന്നീടൊരിക്കലും കരകയറാനായില്ല. ഒമ്പതു വിക്കറ്റിന് 202 റണ്‍സെടുത്ത് പാകിസ്താന്‍ പോരാട്ടമവസാനിപ്പിക്കുകയായിരുന്നു. ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ (83) ഇന്നിങ്‌സ് പാകിസ്താനെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ആസിഫ് അലി (31), ശുഐബ് മാലിക്ക് (30) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. നാലു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് പാകിസ്താന്റെ അന്തകനായത്. മെഹ്ദി ഹസന് രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ മുഷ്ഫിഖുര്‍ റഹീം (99), മുഹമ്മദ് മിതുന്‍ (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 116 പന്തില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു മുഷ്ഫിഖുറിന്റെ ഇന്നിങ്‌സ്. 84 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് മിതുന്‍ 60 റണ്‍സെടുത്തത്. മഹമ്മൂദുള്ളയാണ് (25) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. പാകിസ്താനു വേണ്ടി ജുനൈദ് ഖാന്‍ നാലു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഷാഹിന്‍ അഫ്രീഡിക്കും ഹസന്‍ അലിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനില്ലാതെയാണ് ബംഗ്ലാദേശ് പാകിസ്താനെതിരേ ഇറങ്ങിയത്. പകരം മൊമിനുള്‍ ടീമിലെത്തി. പാക് ടീമില്‍ മുഹമ്മദ് ആമിറിനു പകരം ജുനൈദ് ഖാന്‍ ഇടം നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us