പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി

ദുബായ്: ഏഷ്യാ കപ്പിലെ ചിരവൈരികളായ പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി. സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യ എട്ടു വിക്കറ്റിന് പാകിസ്താനെ കെട്ടുകെട്ടിച്ചിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 237 റണ്‍സെടുക്കാനേ പാകിസ്താനായുള്ളൂ. മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (111*) ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനും (114) സെഞ്ച്വറികളുമായി കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. വെറും 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. പാകിസ്താനെതിരേ ഏകദിനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഒമ്പതു വിക്കറ്റിനു ജയിക്കുന്നത്.

100 പന്തുകളില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 114 റണ്‍സെടുത്ത് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 119 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ അപരാജിത ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ ധവാന്‍- രോഹിത് ജോടി 210 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. നേരത്തേ ശുഐബ് മാലിക്കിന്റെയും (78) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും (44) ഇന്നിങ്‌സുകളാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

90 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു മാലിക്കിന്റെ ഇന്നിങ്‌സ്. സര്‍ഫ്രാസ് 66 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണണ് 44 റണ്‍സെടുത്തത്. ഫഖര്‍ സമാന്‍ (31), ആസിഫ് (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നാലാം വിക്കറ്റില്‍ മാലിക്ക്-സര്‍ഫ്രാസ് സഖ്യം ചേര്‍ന്നെടുത്ത 107 റണ്‍സാണ് പാകിസ്താനെ കരകയറ്റിയത്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us