തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി.

ദുബായ്: തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ എട്ടു വിക്കറ്റിനു നിസ്സഹായരാക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളിങിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങിലും കത്തിക്കയറിയപ്പോള്‍ കടുവാക്കൂട്ടം വിരണ്ടോടി.

ടോസിനു ശേഷം ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ ബംഗ്ലാദേശിനെ 173 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ രോഹിത് (83*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 36.2 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. 104 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. എംഎസ് ധോണി (33), ശിഖര്‍ ധവാന്‍ (40), അമ്പാട്ടി റായുഡു (13) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.

നേരത്തേ നാലു വിക്കറ്റെടുത്ത ജഡേജയ്ക്കു മുന്നില്‍ ബംഗ്ലാദേശിന് ചുവടുപിഴയ്ക്കുകയായിരുന്നു. 10 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് ജഡേജ നാലു വിക്കറ്റ് പോക്കറ്റിലാക്കിയത്. ബംഗ്ലാ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. വാലറ്റത്ത് 46 റണ്‍സെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 50 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ മഷ്‌റഫെ 26 റണ്‍സ് നേടിയപ്പോള്‍ മഹമ്മൂദുള്ള 25 റണ്‍സിന് പുറത്തായി. മുഷ്ഫിഖുര്‍ റഹീമാണ് (21) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ജഡേജയ്ക്കു മികച്ച പിന്തുണയേകി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us