ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്ല: സ്വിസ് താരം മത്സരത്തില്‍ നിന്ന് പിന്മാറി

ചെന്നൈ: ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സ്വിസ് താരം പിന്മാറി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്.

ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നുമാണ് അംബ്രേ അലിങ്ക്‌സ് കാരണമായി പറഞ്ഞത്. അംബ്രേയുടെ മാതാപിതാക്കളും ഇന്ത്യന്‍ യാത്ര വിലക്കിയതോടെയാണ് താരം മത്സരത്തിനില്ലെന്ന് സ്വിസ് അസോസിയേഷനെ അറിയിച്ചത്.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്‍റെ പിന്മാറ്റം. ഈ നിഗമനമാണ് താരം പിന്മാറാന്‍ കാരണമെന്ന് കോച്ച് പാസ്‌കല്‍ ബുഹാറിന്‍ ചൂണ്ടിക്കാട്ടി.

പിഞ്ചു കുഞ്ഞിനെ നേരെ പോലും അതിക്രമം നടക്കുന്ന രാജ്യത്തേയ്ക്ക് അയച്ച് മകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് അംബ്രേയുടെ രക്ഷിതാക്കള്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയില്‍ 11 കാരിയെ 17 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം താരങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ടെന്നാണ് വിവിധ ടീമുകളുടെ ഒഫീഷ്യല്‍സ് പറയുന്നത്.

അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സുരക്ഷയെച്ചൊല്ലിയും ടീം ആശങ്ക പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അനാവശ്യമായി പുറത്തുപോകരുതെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നതുമുള്‍പ്പടെ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും താരങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ച്ചയായ സ്ത്രീകള്‍ക്കെതിരായ അക്രമവാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് കായിക ഇന്ത്യക്ക് അപമാനകരമായ സംഭവം നടക്കുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും വിദേശികള്‍ക്ക് നേരെയുളള ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് വിദേശതാരങ്ങളെ ഇന്ത്യയില്‍ വരുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us