ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു.

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 86 റണ്‍സിനാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കശാപ്പ് ചെയ്തത്. പരമ്പര നേട്ടമെന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യക്കു ശക്തമായ തിരിച്ചടിയാണ് ആതിഥേയര്‍ നല്‍കിയത്.

ആദ്യ കളിയിലേറ്റ എട്ടു വിക്കറ്റിന്റെ കനത്ത പരാജയത്തിന് ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ കണക്കുതീര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു.

ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 322 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ 236 ന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിലാണ് ഇന്ത്യയുടെ പത്താം വിക്കറ്റും നഷ്ടമായത്. പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. നാലു വിക്കറ്റുകളാണ് പ്ലങ്കറ്റ് നേടിയത്. ആദില്‍ റാഷിദും ഡേവിഡ് വില്ലെയും രണ്ട് വീതവും മൊയീന്‍ അലി, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി 45 ഉം സുരേഷ് റെയ്‌ന 46 ഉം റണ്ണെടുത്ത് മികച്ച് നിന്നു. 37 റണ്ണെടുത്ത ധോണി ഒരു ചെറുത്ത്‌നില്‍പ്പിന്ന് ശ്രമിച്ചെങ്കിലും പ്ലങ്കറ്റിന് മുന്നില്‍ വീണു. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ 15 റണ്ണെടുത്ത് നില്‍ക്കെ വുഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് എട്ടു റണ്ണെടുത്ത കുല്‍ദീപ് യാദവാണ് പുറത്താകാതെ നിന്നത്.

  ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍; നേടിയത് റെക്കോർഡ് റൺചെയ്സ്

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി മികവിലാണ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 322 റണ്‍സടിച്ചത്. 116 പന്തില്‍ 113 റണ്‍സാണ് റൂട്ട് അടിച്ചത്. അര്‍ധ സെഞ്ചുറിയുമായി മോര്‍ഗന്‍, റൂട്ടിന് മികച്ച പിന്തുണ നല്‍കി.

ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍സ്റ്റോവും ജേസണ്‍ റോയിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബെയര്‍സ്റ്റോവിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 റണ്‍സായിരുന്നു ബെയര്‍സ്റ്റോവിന്റെ സമ്പാദ്യം. ജേസണ്‍ റോയ് 40 റണ്‍സെടുത്ത് പുറത്തായി.

  ഐസിസി വനിതാ ഏകദിന ലോകകപ്പ്: കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

പിന്നീട് മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും ഇയാന്‍ മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് അടിച്ചെടുത്തു. 53 റണ്‍സെടുത്ത ഇയാന്‍ മോര്‍ഗനെ പുറത്താക്കി കുല്‍ദീപ് യാദവ് വീണ്ടും ഇന്ത്യയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

അവസാന ഓവറുകളില്‍ പുറത്താകാതെ നിന്ന ഡേവിഡ് വില്ലെയാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗത കൂട്ടിയത്. വില്ലെ 31 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കം 50 റണ്‍സടിച്ചു. കഴിഞ്ഞ ഏകദിനത്തില്‍ ആറു വിക്കറ്റെടുത്ത കുല്‍ദീപ് ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചാഹലും ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ഈ മത്സരത്തിലും മികച്ച ഫോമിലാണ്. ഇതുവരെ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. 69 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയാണ് ബെയര്‍സ്റ്റോ ക്രീസ് വിട്ടത്. ബെയര്‍സ്റ്റോവിനെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ ഇംഗ്ലണ്ടിന്റെ ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തുല്യതയിലായി. നേരത്തെ ടിട്വന്റി പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിറകണണ്ണുകളോടെ, നന്ദിയോടെ അവൾ മുട്ടുകുത്തി; ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പെൺകുട്ടി ജെമീമ മംഗലാപുരംകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us