കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ല: കരസേനാ മേധാവി

കാശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സൈനിക നടപടികള്‍ സാധാരണ നടക്കുന്നതുപോലെ നടക്കുമെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ലെന്നും റാവത്ത് അറിയിച്ചു.

ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചിട്ടുണ്ട്. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്നാണ്  ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശിപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ ജമ്മു കാശ്മീരില്‍ എട്ടാം തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.

കാശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു . മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഇന്ന് കാശ്മീരില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജമ്മുകാശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us