മോദിയുടെ പ്രസംഗങ്ങള്‍ കൊണ്ട് വയര്‍ നിറയില്ലെന്ന് സോണിയ ഗാന്ധി

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിലേക്ക് വിമര്‍ശനത്തിന്‍റെ എണ്ണ പകര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ജനങ്ങളുടെ വിശപ്പ് അകറ്റിയെങ്കില്‍ സന്തോഷിക്കുമായിരുന്നുവെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

ബിജാപൂരില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു സോണിയ ഗാന്ധി.

മികച്ച പ്രാസംഗികനായതില്‍ പ്രധാനമന്ത്രിക്ക് അഭിമാനിക്കാം. അക്കാര്യം ഞാനും അംഗീകരിക്കുന്നു. ഒരു അഭിനേതാവിനെപ്പോലെ അദ്ദേഹം സംസാരിക്കുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ജനങ്ങളുടെ വിശപ്പ് അകറ്റിയെങ്കില്‍ സന്തോഷിക്കുമായിരുന്നു. എന്നാല്‍ പ്രസംഗങ്ങള്‍ കൊണ്ട് വയര്‍ നിറയില്ല. അതിന് ഭക്ഷണം തന്നെ വേണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വരള്‍ച്ച ബാധിച്ചിരുന്നു. എന്നാല്‍ വരള്‍ച്ച നേരിടാന്‍ ഏറ്റവും കുറവ് ഫണ്ട് അനുവദിക്കപ്പെട്ടത് കര്‍ണാടക സംസ്ഥാനത്തിനാണ്. കര്‍ഷകരുടെ മുറിവില്‍ ഉപ്പ് തേക്കുന്നതിന് തുല്യമാണിതെന്നും സോണിയ അഭിപ്രായപ്പെട്ടു. ഇതിനെയാണോ എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സോണിയ ചോദിച്ചു.

ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിന്ന സോണിയ ഗാന്ധി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. വരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സോണിയ ഗാന്ധി കഴിഞ്ഞ രണ്ട് വര്‍ഷവും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഇടവേളയ്ക്ക് ശേഷം സോണിയ ഗാന്ധിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുക്കൂട്ടല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us