ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്ക് മെഡലും ചെക്കും സ്പീഡ് പോസ്റ്റില്‍

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് നടന്നത്. അതു സംബന്ധിച്ച വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.

അതേസമയം, ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ എത്തിക്കുമെന്ന് ഡയറക്‌ട്രറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ പുരസ്‌കാരം എത്തിച്ചു നല്‍കുന്ന പതിവുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇത്തവണ രാഷ്ട്രപതി പുരസ്‌കാരം നല്‍കിയത് തെരഞ്ഞെടുക്കപെട്ട 11 പേര്‍ക്ക് മാത്രമായിരുന്നു.
പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം പരിപാടിയില്‍ മാറ്റം വരുത്തുകയായിരുന്നു. ജേതാക്കള്‍ അവാര്‍ഡ്‌ സ്വീകരിക്കാന്‍ കുടുംബസമേതം തലസ്ഥാനത്ത് എത്തിയതിനുശേഷമാണു ഈ വിവരം അറിയുന്നതുതന്നെ. ജേതാക്കള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിക്കു പകരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയില്‍നിന്നും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

ഭാരതത്തില്‍ സിനിമാ ലോകത്തിന് കഴിഞ്ഞ 65 വര്‍ഷമായി നല്‍കി വന്നിരുന്ന അംഗീകാരത്തെ, പാരമ്പര്യത്തെ കാറ്റില്‍ പറത്തികൊണ്ട് പുരസ്ക്കാര വേദി പ്രതിഷേധ വേദിയാക്കി ദേശീയ പുരസ്കാര വിതരണം നടന്നു.

അതേസമയം, അടുത്ത വര്‍ഷം മുതല്‍ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നീക്കം നടക്കുന്നതായി സൂചനയുണ്ട്. ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം പ്രസിഡന്റ് നല്‍കുന്ന വിധത്തില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മാറ്റം വരുത്താനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us