ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ യുവതിയെ ചുട്ടുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

തൃശൂർ: ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍  യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂർ സ്വദേശി ജീതുവാണ് ദാരുണ സംഭവത്തിന്‌ ഇരയായത്.

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ജീതുവിന്‍റെ ഭര്‍ത്താവ് മോനടി വിരാജിനെ പൊലീസിന് ഇതുവരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഞായറാഴ്ച കുടുംബശ്രീ യോഗത്തിനിടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ കുറേ നാളുകളായി അകന്നുകഴിയുകയായിരുന്നു വിരാജും ജീതുവും. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കൊലപാതകം.

വായ്പത്തുക കുടിശിക വരുത്തിയതിനെ തുടർന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്‍റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവ സമയത്ത് പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരാരും അക്രമം തടയാൻ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

ഇവരുടെ മുന്നില്‍വെച്ച്‌ ജീതുവും വിരാജും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായിട്ടും തടയാനോ രക്ഷിക്കാനോ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ആരും സഹായിച്ചില്ല. പൊള്ളലേറ്റ ജീതുവിനെ അച്ഛനെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണ‌മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us