കോഴിക്കോട്: ഒരു കോര്‍പറേഷന്‍റെയത്ര വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് പരിഹസിച്ച് കെ.മുരളീധരന്‍ എംഎല്‍എ. സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോഴിക്കോട് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍പെരുങ്കള്ളന്‍ തോല്‍ക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി ജയിച്ചെന്നാണ് സിപിഐഎം പിബി അംഗം എം.എ ബേബി പറയുന്നത്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെങ്ങനെ ബിജെപി ജയിക്കാനാണെന്നും മുരളീധരന്‍ ചോദിച്ചു.
മട്ടന്നൂരിലെ ഷുഹൈബ് വധത്തോടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുഴുവന്‍ വഴിമാറിയത് ശ്രദ്ധേയമാണെന്നും മുരളീധരന്‍ പറഞ്ഞു. ഷുഹൈബ് വധം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയിയുടെ ചെക്കു കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നടത്തിയതാണോയെന്ന് സംശയിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ സംഘര്‍ഷവും ഇല്ലാതിരുന്ന സ്ഥലത്താണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതിന്‍റെ തൊട്ടടുത്ത ദിവസം ബിനോയിയുടെ യാത്രാ വിലക്ക് ഇല്ലാതാകുകയും ചെയ്തു. ഈ കേസ് ഒതുക്കി തീര്‍ത്തതിന് പിന്നില്‍ ലോക കേരള സഭയില്‍ പങ്കെടുത്ത മുതലാളിമാരാണെന്നും മുരളീധരന്‍ ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.