ഫുട്ബോൾ മൈതാനത്ത് എതിരാളികളുടെ വലകുലുക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം കളിക്കളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പച്ചപ്പുൽമൈതാനങ്ങളിലെ റെക്കോർഡ് വേട്ടകൾക്കപ്പുറം, അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശ പൂർണമാക്കുന്നതെന്ന് ഈ പോർച്ചുഗീസ് ഇതിഹാസം പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്സും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
2016ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. മഡ്രിഡിലെ പ്രശസ്തമായ ഗോൾഡൻ മൈലിലെ ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജോർജീന. അന്ന് തുടങ്ങിയ ആത്മബന്ധം 2017ൽ ഇരുവരും സ്ഥിരീകരിച്ചു. ഇന്ന് 73 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള പ്രശസ്ത മോഡലും, ബിസിനസുകാരിയും, സ്നേഹനിധിയായ അമ്മയുമാണ് ജോർജീന. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ഐ ആം ജോർജീന’ എന്ന മിനി സീരീസിലൂടെയാണ് ഇവരുടെ സ്വകാര്യജീവിതവും കുടുംബ വിശേഷങ്ങളും കൂടുതൽ ജനപ്രിയമായത്. ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം രണ്ടാമത്തെ സീസണും പ്രേക്ഷകരിലേക്ക് എത്തി. സീരീസിൽ ക്രിസ്റ്റ്യാനോ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ജോര്ജീനയെ പരിചയപ്പെടുന്നതിനു മുൻപ്, റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു.
2010 ജൂൺ 17നാണ് റൊണാൾഡോയുടെ ആദ്യ മകനായ ക്രിസ്റ്റ്യാനോ ജൂനിയർ ജനിക്കുന്നത്. ഇപ്പോൾ 16 വയസ്സുള്ള ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയുടെ വിവരങ്ങൾ റൊണാൾഡോ കർശനമായി സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ്. ‘‘ജീവിതത്തിലെ ചില കാര്യങ്ങൾ സ്വകാര്യമായിരിക്കണം. ക്രിസ്റ്റ്യാനോ വളരുമ്പോൾ അവൻ അർഹിക്കുന്ന സത്യം ഞാൻ അവനോട് പറയും. പക്ഷേ, ആളുകൾ നിർബന്ധിക്കുന്നതുകൊണ്ടല്ല, എന്റെ മകനായതുകൊണ്ട് മാത്രമാവും ഞാൻ അത് പറയുക.’’– മുൻപ് ദ് ജോനാഥൻ റോസ് ഷോയിൽ വച്ച് റൊണാൾഡോ പറഞ്ഞു.
സ്വന്തം അമ്മയല്ലെങ്കിലും, 2016ൽ റൊണാൾഡോയുടെ ജീവിതത്തിലേക്ക് വന്നതുമുതൽ ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തം മകനെപ്പോലെയാണ് ജോർജീന വളർത്തുന്നത്. നിലവിൽ സ്പെയ്നിലെ മല്ലോർക്കയിൽ വേനൽക്കാല അവധി ആസ്വദിക്കുകയാണ് കുടുംബം. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരുടെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]