ബംഗളൂരു: നഗരപരിധിയിലെ ഒഴിഞ്ഞുകിട്ടാത്ത പറമ്പുകളിൽ (Vacant Plots) കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഓഗസ്റ്റ് 15-നകം സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) സ്ഥലം ഉടമകൾക്ക് കർശന നിർദേശം നൽകി. വീഴ്ച വരുത്തുന്ന ഉടമകളിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുന്ന ജി.ബി.എയുടെ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ (Freedom from Waste) പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നടപടി. നഗരസഭകളും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി റോഡുകളിലെയും ഒഴിഞ്ഞ പറമ്പുകളിലെയും മാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, മരച്ചില്ലകൾ, ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റുകൾ, പൈപ്പുകൾ എന്നിവ നീക്കം ചെയ്ത് ശുചീകരിക്കും.
2020-ലെ ഖരമാലിന്യ പരിപാലന ഉപനിയമം (സെക്ഷൻ 18(1)(d)(iii)) അനുസരിച്ചാണ് പിഴ ചുമത്തുക. ആദ്യതവണ നിയമലംഘനം നടത്തിയാൽ 25,000 രൂപയും, തെറ്റ് ആവർത്തിച്ചാൽ 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയും പിഴയൊടുക്കേണ്ടി വരും.
നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ മാലിന്യം മാറ്റാത്ത പക്ഷം, അതത് സിറ്റി കോർപ്പറേഷനുകൾ തന്നെ ശുചീകരണ പ്രവർത്തനം നടത്തും. ഇതിനായി വരുന്ന ചെലവ്, പറമ്പിന്റെ വിസ്തീർണവും നീക്കം ചെയ്ത മാലിന്യത്തിന്റെ അളവും കണക്കാക്കി ഉടമകളിൽ നിന്ന് ഈടാക്കുകയും തുക പ്രോപ്പർട്ടി ടാക്സ് കുടിശ്ശികയോടൊപ്പം ചേർക്കുകയും ചെയ്യും. കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ 1964-ലെ കർണാടക ലാൻഡ് റെവന്യൂ ആക്ട് പ്രകാരം റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും ജി.ബി.എ വ്യക്തമാക്കി.
ഓഗസ്റ്റ് 15-ന് ശേഷവും മാലിന്യം നീക്കാതെ കിടക്കുന്ന ഒഴിഞ്ഞ പറമ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാം. പറമ്പിന്റെ ചിത്രങ്ങളും ലൊക്കേഷൻ വിവരങ്ങളും +91 9448197197 എന്ന ജി.ബി.എ വാട്സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറിലേക്ക് അയച്ചുനൽകാം. മാലിന്യങ്ങൾ വൃത്തിയാക്കിയ ശേഷം വീണ്ടും മാലിന്യം തള്ളുന്നത് തടയാൻ ഒഴിഞ്ഞ പറമ്പുകൾക്ക് ചുറ്റുമതിലോ വേലിയോ നിർമിക്കണമെന്നും അതോറിറ്റി ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.
