ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില കൂട്ടി. അടുത്തിടെ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയതിന് പിന്നാലെയാണ് നെയ്യ്, വെണ്ണ എന്നിവയ്ക്ക് അപ്രതീക്ഷിതമായി വില വർധിപ്പിച്ചത്. ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന പുതിയ നിരക്കുകൾ ഇന്ന് (ജൂലൈ 24) മുതൽ പ്രാബല്യത്തിൽ വന്നു.
ഒരു കിലോ നെയ്യിന് 15 രൂപയാണ് കെ.എം.എഫ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ 700 രൂപയുണ്ടായിരുന്ന ഒരു കിലോ നെയ്യിന്റെ വില 715 രൂപയായി ഉയരും. വെണ്ണയുടെ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 610 രൂപയുണ്ടായിരുന്ന വെണ്ണയ്ക്ക് ഇനി മുതൽ 660 രൂപ നൽകണം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് കെ.എം.എഫിന്റെ ഈ അപ്രതീക്ഷിത നീക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്.
നെയ്യ്, വെണ്ണ എന്നിവയുടെ വില കൂടിയത് വീടുകളിലെ ബജറ്റ് താളംതെറ്റിക്കുന്നതിന് പുറമെ ഹോട്ടൽ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. ഇവ പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളുടെയും പലഹാരങ്ങളുടെയും വില വൈകാതെ ഉയർന്നേക്കുമെന്നാണ് ആശങ്ക. മുൻപ് കേന്ദ്രസർക്കാർ ജി.എസ്.ടി നിരക്കുകൾ കുറച്ചതിനെത്തുടർന്ന് ഈ ഉൽപ്പന്നങ്ങളുടെ വില കെ.എം.എഫ് ഏഴ് ശതമാനത്തോളം കുറച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ നെയ്യിന് 15 ശതമാനവും വെണ്ണയ്ക്ക് ആറ് ശതമാനവും വീണ്ടും കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയ നിരക്കുവർധനവ് കൂടെ നിലവിൽ വന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]