പാലക്കാട്: കഞ്ചിക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ ‘തേജസ്സി’ൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലായി സ്വദേശി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രവീന്ദ്രന്റെ മൊബൈൽ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ ബിനുവിന്റെ ബന്ധുക്കൾ തന്നെയാണ്.
കഴിഞ്ഞ മാസം 28-ന് രാത്രിയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് അക്രമി സംഘം ബിനുവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അകത്തേത്തറയിൽ വെച്ച് കാറിലെത്തിയ സംഘം ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. ചാവടി ചിമ്മണാംപതിയിലെ വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലെത്തിച്ചാണ് ബിനുവിനെ തടവിലാക്കിയത്. അവിടെവെച്ച് കൈകാലുകൾ കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് ഇവർ ബിനുവിനെ അതിക്രൂരമായി മർദിച്ചു. ബിനുവിന് 15 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചെന്ന തെറ്റായ ധാരണയിലാണ് അക്രമി സംഘം ഈ തുക ആവശ്യപ്പെട്ട് മർദനം അഴിച്ചുവിട്ടത്. പണത്തിന് പുറമെ ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളുടെ പേരിലേക്ക് മാറ്റി എഴുതി നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തി.
ദിവസങ്ങളോളം തടങ്കലിൽ കഴിഞ്ഞ ബിനു ഒടുവിൽ മെയ് 30-ന് പ്രതികൾ പുറത്തുപോയ സമയം നോക്കി വീട്ടിൽ നിന്ന് സാഹസികമായി ഇറങ്ങിയോടുകയായിരുന്നു. ചാവടിയിലുള്ള ഒരു കമ്പനിയിലേക്ക് ഓടിക്കയറിയ ഇദ്ദേഹത്തെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ബിനുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളുടെ ക്രൂരമർദനത്തിൽ ബിനുവിന്റെ കാലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
