ബെംഗളൂരു: ഐപിഎൽ വിജയത്തിന് പിന്നാലെ കർണാടകയിലുടനീളം ആർസിബി ആരാധകരുടെ ആഘോഷപ്രകടനങ്ങൾ അനിയന്ത്രിതമായതോടെ ക്രമസമാധാനപാലനത്തിനായി പോലീസിന് പലയിടത്തും ലാത്തി വീശേണ്ടി വന്നു. തലസ്ഥാന നഗരിയായ ബെംഗളൂരുവിലെ എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ആയിരക്കണക്കിന് ആരാധകരാണ് തെരുവിലിറങ്ങി ആർപ്പുവിളിച്ചത്.
കബ്ബൺ പാർക്കിന് സമീപം ഓടുന്ന കാറുകളുടെ സൺറൂഫുകളിൽ നിന്നുകൊണ്ട് യുവാക്കൾ ആർസിബി പതാകകൾ വീശിയത് ഗതാഗത തടസ്സത്തിന് കാരണമായി. മുൻവർഷത്തെ വിജയത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും നിന്നുള്ള മുൻകരുതലെന്നോണം, ഇത്തവണ പോലീസ് കർശനമായ സുരക്ഷാ വേലികൾ സ്ഥാപിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യുവാക്കൾക്ക് കർശന താക്കീത് നൽകിയാണ് പോലീസ് മടക്കി അയച്ചത്.
വടക്കൻ കർണാടകയിലെ പല ജില്ലകളിലും ആരാധകരുടെ ആവേശം അക്രമാസക്തമായതോടെ പോലീസിന് ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടി വന്നു. ഹുബ്ബള്ളിയിലെ കിറ്റൂർ ചന്നമ്മ സർക്കിളിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകർ പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെയാണ് നേരിയ തോതിൽ ലാത്തിച്ചാർജ് നടത്തിയത്. ബെൽഗാമിലെ ആർ.പി.ഡി. സർക്കിളിൽ യുവാക്കൾ പടക്കം പൊട്ടിച്ചും പരസ്പരം പെയിന്റ് എറിഞ്ഞും ആഘോഷിച്ചപ്പോൾ, ബാഗൽകോട്ടിലെ വിദ്യാഗിരി എഞ്ചിനീയറിംഗ് സർക്കിളിൽ രാത്രി വൈകിയും റോഡ് ഉപരോധിച്ച് നൃത്തം ചെയ്ത ആരാധകർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ബിദറിലെ അംബേദ്കർ സർക്കിളിലും കലബുറഗിയിലെ എസ്‌വിപി സർക്കിളിലും അർദ്ധരാത്രി വരെ ആർസിബിക്കും വിരാട് കോഹ്‌ലിക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു.
മാണ്ഡ്യയിലെ സഞ്ജയ് സർക്കിളിൽ തടിച്ചുകൂടിയ ആരാധകർ പഴയ മൈസൂർ-ബെംഗളൂരു ഹൈവേയിലൂടെ കടന്നുപോയ ചരക്ക് ലോറികൾക്ക് മുകളിലേക്ക് കയറി വലിയ രീതിയിൽ അസ്വാസ്ഥ്യം സൃഷ്ടിച്ചു. ബെല്ലാരിയിലെ റോയൽ സർക്കിളിന് സമീപവും സമാനമായ രീതിയിൽ ലോറികൾ തടഞ്ഞ് നിർത്തി യുവാക്കൾ പരസ്യമായ അക്രമ സ്വഭാവം കാണിച്ചു. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനങ്ങൾക്ക് മുകളിൽ കയറാൻ ശ്രമിച്ച യുവാക്കളെ പോലീസ് ബലമായി ഇറക്കിവിടുകയും ലാത്തി വീശി ഓടിക്കുകയും ചെയ്തു. ഇതോടൊപ്പം ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളിലും റോഡിന് നടുവിൽ പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷിച്ച യുവാക്കൾക്ക് നേരെയും പോലീസ് നടപടിയുണ്ടായി.
