ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ വർഷങ്ങളായി ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ദമ്പതികൾ പോലീസിന്റെ പിടിയിലായി. ഗണേഷ് (52), ശർമ്മിള (50) എന്നിവരെയാണ് രാജരാജേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
കാഴ്ചശക്തിക്ക് തകരാറുള്ള പത്മജ റാവു എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച പത്മജ, ആദ്യം മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ശേഷമാണ് 2019-ൽ ഇവർ സുഹൃത്തായ ശർമ്മിളയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. തുടർന്ന് 2024 ജൂണിൽ പത്മജ തന്റെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 570 ഗ്രാം സ്വർണാഭരണങ്ങളും 49.5 ലക്ഷം രൂപയും പിൻവലിച്ച്, ശർമ്മിളയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിക്കുകയായിരുന്നു.
അടുത്തിടെ തന്റെ അലമാരയുടെ താക്കോൽ കാണാനില്ലെന്ന് പത്മജ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. താക്കോൽ നിർമ്മിച്ച് നൽകുന്നയാളെ ഏർപ്പാടാക്കാൻ പത്മജ ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ ഒഴിഞ്ഞുമാറാൻ തുടങ്ങി. ഇതിൽ സംശയം തോന്നിയ പത്മജ സ്വയം ഒരാളെ വിളിച്ചുവരുത്തി അലമാര തുറന്നപ്പോഴാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, പണം തങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും സ്വർണം ജ്വല്ലറികളിൽ പണയം വെച്ചതായും ദമ്പതികൾ സമ്മതിച്ചു. തുടർന്ന് മേയ് 6-ന് പത്മജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മേയ് 7-നാണ് ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
