തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി പുതിയ സർക്കാർ. നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനം പൂർണ്ണമായും ഉടച്ചുവാർത്ത് ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകാനും, പഴയ സർക്കിൾ ഇൻസ്പെക്ടർ (CI) സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പ്രതിവർഷം മൂവായിരത്തിലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. ആയിരത്തിൽ താഴെ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ബി’, ‘സി’ ക്ലാസ് സ്റ്റേഷനുകളുടെ ഭരണം പൂർണ്ണമായും എസ്ഐമാർക്ക് കൈമാറും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ, രണ്ട് ചെറിയ സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.
ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി (DGP) റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി കഴിഞ്ഞു. പുതിയ ആഭ്യന്തരമന്ത്രിയുമായി ഡിജിപി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണപരമായ പരിഷ്കാരങ്ങളിൽ ഒന്നാണിത്. മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ 480 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഈ സംവിധാനമാണ് ഇപ്പോൾ മാറ്റിയെഴുതപ്പെടുന്നത്. സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സിഐമാരെ സൈബർ സെൽ, പോക്‌സോ (POCSO) തുടങ്ങിയ പ്രത്യേക ഡിവിഷനുകളിലേക്ക് പുനർനിയമിക്കാനാണ് പോലീസ് ആസ്ഥാനത്തെ ആലോചന.
സ്റ്റേഷൻ ഭരണത്തിലെ മാറ്റങ്ങൾക്ക് പുറമെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള പുതിയ നിർദ്ദേശങ്ങളും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. പുതിയ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്താനായി ഇരുപതോളം പുതിയ പദ്ധതികളാണ് പോലീസ് മേധാവി മുന്നോട്ട് വെച്ചിരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾ കൂടുതൽ ജനകീയമാക്കാനും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന തരത്തിലുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ ഈ പോലീസ് പരിഷ്കാരങ്ങൾ സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
