ബെംഗളൂരു: സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവും ക്വട്ടേഷൻ സംഘവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ബാഗൽകോട്ട് മുധോൾ സ്വദേശിയായ രമേശ് ശ്രീഷൈല പട്ടടക്കൽമത്ത് (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നയ്യ മഠപതി (29), ചേതന മദാര (26), വിനായക് ഗുരുവ (19) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
യെലഹങ്കയ്ക്ക് സമീപമുള്ള അല്ലാലസാന്ദ്ര രാജകാലുവെയിലെ കനാലിൽ നിന്നാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന രമേശ് യെലഹങ്കയിലെ പേയിംഗ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. 2022-ലാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രമേശിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രമേശ്, പെൺകുട്ടി വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലുണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് എത്തുകയായിരുന്നു.
തന്റെ മകളെ രമേശ് വീണ്ടും ശല്യം ചെയ്യുമെന്ന് ഭയന്ന പിതാവ്, സുഹൃത്തുക്കളായ ചിന്നയ്യയുടെയും മറ്റുള്ളവരുടെയും സഹായത്തോടെ പ്രതികാരം ചെയ്യാൻ പദ്ധതിയിടുകയായിരുന്നു. പദ്ധതിപ്രകാരം പ്രതികൾ രമേശിനെ ഒരു ബാറിൽ കൊണ്ടുപോയി മദ്യം നൽകി ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. രമേശിന്റെ ബന്ധുക്കൾ പെൺകുട്ടിയുടെ പിതാവിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]