ബെംഗളൂരു: അമ്മയോട് ചിരിച്ചുസംസാരിച്ചിരിക്കുന്നതിനിടെ പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേലൂർ താലൂക്കിലെ ബണ്ടിലക്കനക്കൊപ്പലു ഗ്രാമവാസികളായ ചന്ദ്ര നായക് – സരോജ ദമ്പതികളുടെ ഏക മകൾ ശ്വേത (25) ആണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിച്ചെങ്കിലും ശാരീരിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അത് സാധ്യമായില്ല.
ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരമാണ് ശ്വേതയുടെ ജീവനെടുത്ത ദുരന്തത്തിന്റെ തുടക്കം. ജോലി കഴിഞ്ഞ് ഏഴ് മണിയോടെ വീട്ടിലെത്തിയ ശ്വേത ഭക്ഷണം കഴിച്ച ശേഷം അമ്മയോട് സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ തനിക്ക് അമിതമായ ക്ഷീണം തോന്നുന്നുവെന്ന് പറയുകയും പിന്നാലെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട ശ്വേതയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ശ്വേത പൂർണ്ണമായും കോമയിലേക്ക് വഴുതിവീണു. ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധിച്ച ഡോക്ടർമാർ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഏക മകളുടെ വേർപാടിൽ തകർന്നുപോയ മാതാപിതാക്കൾ, അവളുടെ അവയവങ്ങളിലൂടെ മറ്റൊരാൾക്ക് ജീവൻ നൽകാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡോക്ടർമാർ അത് നിരസിച്ചു. ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]