ബെംഗളൂരു : തണുപ്പും സുഖകരമായ കാലാവസ്ഥയും കൊണ്ട് പേരുകേട്ട ബംഗളൂരു നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ചൂട് കടുക്കുന്നു. നട്ടുച്ചയ്ക്ക് വെയിലത്ത് വെച്ച ക്രയോണുകൾ ഉരുകി ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം വീണ്ടും ചർച്ചയാവുകയാണ്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ഗീത ശ്രീ നാഗരാജ് പങ്കുവെച്ച വീഡിയോയാണ് നഗരവാസികളെ അമ്പരപ്പിക്കുന്നത്.
“ബെംഗളൂരു ഇത്രയും ചൂടാകുമെന്ന് നിങ്ങൾ വിശ്വസിക്കില്ല” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിനിടയിൽ ഇത്തരമൊരു അനുഭവം ബംഗളൂരുവിൽ ആദ്യമാണെന്നും മേശപ്പുറത്ത് മുട്ട വറുക്കാൻ തക്കവണ്ണം ചൂട് വർദ്ധിച്ചിരിക്കുകയാണെന്നും ഗീത വീഡിയോയിൽ പറയുന്നു. ട്രേയിൽ വെച്ചിരിക്കുന്ന ക്രയോണുകൾ മെഴുക് പോലെ ഉരുകുന്നത് വീഡിയോയിൽ വ്യക്തമാണ്. നഗരത്തിലെ പ്രശസ്തമായ പൂന്തോട്ട നഗരി (ഗാർഡൻ സിറ്റി) എന്ന പദവിക്ക് വെല്ലുവിളിയാകുന്ന രീതിയിൽ പരിസ്ഥിതി മാറുന്നതിലുള്ള ആശങ്കയാണ് വീഡിയോയ്ക്ക് താഴെ പലരും പങ്കുവെക്കുന്നത്.
ഓരോ വീടിന് മുന്നിലും മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിലർ കമന്റ് ചെയ്തപ്പോൾ, മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ബംഗളൂരുവിൽ പകൽ സമയത്ത് പുറത്തിറങ്ങാൻ സാധിക്കുന്നുണ്ടല്ലോ എന്ന ആശ്വാസവും ചിലർ പങ്കുവെച്ചു. എന്നാൽ അനിയന്ത്രിതമായ നഗരവൽക്കരണവും പച്ചപ്പിന്റെ കുറവുമാണ് ബംഗളൂരുവിനെ ഉഷ്ണമേഖലയാക്കി മാറ്റുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് നഗരത്തിലെ വായുനിലവാരം നിലവിൽ തൃപ്തികരമാണെങ്കിലും ചൂട് വർദ്ധിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പത്തു വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. അതേസമയം, ഏപ്രിൽ 18 ശനിയാഴ്ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഇത് ചൂടിന് നേരിയ ശമനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]