നഗരത്തിലെ തടാകങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക്; എതിർത്ത് ഹർജിക്കാർ; ഫലം കാണാതെ കേരെമിത്ര പദ്ധതി

ബെംഗളൂരു : തടാക സംരക്ഷണത്തിനായി നഗരവാസികളില്‍ നിന്ന് വോളന്റിയര്‍മാരെ നിയമിക്കുന്നതിനുളള കേരെമിത്ര പദ്ധതി ഫലം കാണുന്നില്ലെന്ന പരാതി വ്യാപകം.

ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും തടാക സംരക്ഷണത്തിൽ നഗരവാസികളുടെ പങ്കാളിത്തം ഉറപ്പാകാനുമുള്ള പദ്ധതിയാണിത്.

എന്നാൽ ബെംഗളൂരുവിൽ 205 തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നയം രൂപവത്കരിച്ചതായി സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.

തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നതു സംബന്ധിച്ചുമുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലുള്ള 205 തടാകങ്ങളുടെ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറാൻ നയം രൂപവത്കരിച്ചതായി സർക്കാർ അറിയിച്ചത്.

അതേസമയം, സർക്കാരിന്റെ നയം വാണിജ്യാടിസ്ഥാനത്തിൽ തടാകങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള ഉപകരണമാകരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

കേസ് അടുത്ത തവണ പരിഗണിക്കുന്ന ജൂലായ് 31-ന് നയം വിശദമായി പരിശോധിക്കുമെന്നും അതിന് മുമ്പായി ഹർജിക്കാർ നയത്തെക്കുറിച്ചുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

നയത്തോട് പ്രതികരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ന കോത്താരി പറഞ്ഞു.

തടാകങ്ങളുടെ കാര്യത്തിൽ വളരെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന റെസിഡന്റ്സ്‌ ഗ്രൂപ്പുകളുണ്ട്. അതിനാൽ ബെംഗളൂരുവിലെ 205 തടാകങ്ങളും വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ല. തടാകങ്ങളുടെ കാര്യത്തിൽ ബി.ബി.എം.പി. യുടെ പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ, വിവിധ സംഘടനകളുടെ പങ്കാളിത്തം കൂടി പരിഗണിച്ചാണ് പുതിയ നയമെന്ന് അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി അറിയിച്ചു.

നഗരത്തിൽ ഒട്ടേറെ തടാകങ്ങളുള്ളതിനാൽ പരിപാലിക്കുന്നതിന് കോർപ്പറേഷന് വലിയ ചെലവ് വരുമെന്നും വലിയ പൊതുതാത്പര്യത്തിലാണ് പുതിയ നയം വികസിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തടാകങ്ങളുടെ യഥാർഥ ഉടമസ്ഥാവകാശം ബി.ബി.എം.പി.ക്കും സംസ്ഥാന സർക്കാരിനും തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലായ് 31 വരെ ബി.ബി.എം.പി. തടാകങ്ങൾ വൃത്തിയാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ തടാകങ്ങൾ പലതും കൈയേറ്റം മൂലവും മാലിന്യം എത്തുന്നതു മൂലവും നാശത്തിന്റെ വക്കിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us