വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു

ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ റോഡുകള്‍ പൂര്‍ണമായും പുഴയായി മാറിയ അവസ്ഥയിലാണ്. പ്രളയത്തെത്തുടര്‍ന്ന് ഹിരോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ നിന്ന് ഒരു ദിവസം നേരത്തെ മടങ്ങുമെന്നും രക്ഷാപ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണി അറിയിച്ചു. തകര്‍ന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരുമെന്നാണ് ബൊലോഗ്ന മേയര്‍ അറിയിച്ചത്. നഗരങ്ങള്‍ പൂര്‍ണമായും ചെളിയില്‍ മൂടപ്പെട്ട അവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 10,000 പുസ്തകള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടതായി പ്രാദേശിക ലൈബ്രറികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൂഗോ പട്ടണത്തിലെ വെള്ളപൊക്ക ബാധിതര്‍ മ്യൂസിയത്തില്‍ അഭയം പ്രാപിച്ച കാഴ്ചയുമുണ്ട്. ഇറ്റലിയെ ബാധിച്ച ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us