കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.
അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ. സാജിദിന്റെയും എ.കെ. മൈമൂനത്തിന്റെയും മകൾ തഷ്രീഫ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്.
കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തി സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയം പാവന്നൂർ എ. എൽ. പി. സ്കൂൾ ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന കെ. എൽ. 59 4847 നമ്പർ മിനിലോറി സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെയും മാതാപിതാക്കളെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തഷ്രീഫയുടെ മൃതദേഹം പാവന്നൂർ കടവ് മദ്‌റസയിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് പാവന്നൂർ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. അപകടവുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് കേസെടുക്കുകയും അപകടമുണ്ടാക്കിയ മിനി ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]