ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. അർദ്ധരാത്രിയിൽ റോഡിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവറെ മറ്റൊരു ഡ്രൈവറും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മേയ് 22-ന് നഗരത്തിലെ ഡബിൾ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
കെ.എച്ച് റോഡിൽ വെച്ച് മറ്റൊരു ഡ്രൈവറും സംഘവും ചേർന്ന് ഉബർ ക്യാബ് നടുറോഡിൽ തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറെ കാറിൽ നിന്ന് ബലമായി പുറത്തേക്ക് വലിച്ചിറക്കി ഇവർ ക്രൂരമായി മർദ്ദിച്ചു. ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു യുവതി ഭയന്നുവിറച്ച് നിൽക്കുന്നുണ്ടായിരുന്നെങ്കിലും, ഇതൊന്നും വകവെക്കാതെയായിരുന്നു അക്രമിസംഘത്തിന്റെ മർദ്ദനം. വിവരം ലഭിച്ചതിനെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എങ്കിലും സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. പ്രദേശത്തെ വിവിധ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമിക്കപ്പെട്ട ഉബർ കാബിന്റെയും പ്രതികൾ എത്തിയ വാഹനത്തിന്റെയും രജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അക്രമികളെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
