ബെംഗളൂരു : ബെംഗളൂരുവിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്നറിയപ്പെടുന്ന ഈ പുതിയ ആഘോഷത്തിന് നഗരവാസികളായ ചെറുപ്പക്കാരിൽനിന്ന് മികച്ച പ്രതികരണം. യുവാക്കളുടെ മനംകവർന്ന വിവാഹസത്കാരത്തിൽ പങ്കെടുക്കുന്നതിനു ടിക്കറ്റെടുക്കണം.
റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണ് പാർട്ടി സംഘടിപ്പിക്കുന്നത്. ഏതാനും ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
500 മുതൽ 3000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ടിക്കറ്റുമായി പാർട്ടിക്കെത്തിയാൽ പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹത്തിന്റെ സത്കാരമല്ല.
സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും. എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർ അവിടെയിരുന്ന് സെൽഫിയെടുക്കും. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളുമുണ്ട്.
പാർട്ടിയിൽ പങ്കെടുക്കാൻ മിക്കവരും പരമ്പരാഗതവേഷം ധരിച്ചാണെത്തുന്നത്. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഇത് ബെംഗളൂരുവിലെ ഒരു സാധാരണ കാഴ്ചയാകുമെന്നാണ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.