മുട്ട ചോദിച്ച അഞ്ചാംക്ലാസുകാരനെ ചൂലുകൊണ്ട് അടിച്ച പാചകജീവനക്കാരി അറസ്റ്റിൽ

ചെന്നൈ : സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായ മുട്ട ചോദിച്ച അഞ്ചാംക്ലാസുകാരനെ ചൂലുകൊണ്ട് മർദിച്ച പാചകജീവനക്കാരികൾ അറസ്റ്റിൽ.

തിരുവണ്ണാമലൈ ജില്ലയിലെ പോളൂരിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം.

പാചകജീവനക്കാരികളായ ലക്ഷ്മി, മുനിയമ്മാൾ എന്നിവരാണ് അറസ്റ്റിലായത്.

ഇവർ വിദ്യാർഥിയെ തല്ലുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.

ഇരുവരെയും ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സർക്കാർപദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ ഉച്ചഭക്ഷണത്തിൽ മുട്ടയും നൽകണം. എന്നാൽ, കഴിഞ്ഞദിവസം മുട്ട നൽകിയില്ല.

ഇതേ‌ക്കുറിച്ച് ചോദിച്ചപ്പോൾ മുട്ട കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.

എന്നാൽ, പാചകപ്പുരയിൽ കയറിയ വിദ്യാർഥി അവിടെ മുട്ടയിരിക്കുന്നത് കണ്ടു.

ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മർദനം.

പാചകപ്പുരയിൽ എന്തിനാണ് കയറിയതെന്നുചോദിച്ച് രണ്ട് പാചകജീവനക്കാരികളും വിദ്യാർഥിയുടെ പിന്നാലെ നടന്ന്‌ മർദിച്ചു.

വിദ്യാർഥി ഇതുചെറുക്കാൻ ശ്രമിച്ചുവെങ്കിലും മർദനം തുടരുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us