ബെംഗളൂരുവിൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; 86 സാക്ഷികളെ ഉൾപ്പെടുത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ബൈക്കിൽ കൊണ്ടുപോയി 21-കാരിയായ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ കേസിൽ പ്രതിയുടെപേരിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു ആടുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരന്റെ (24) പേരിലാണ് 555 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

86 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. നാലുപേർ മജിസ്ട്രേറ്റിനുമുൻപാകെ മൊഴിനൽകുകയും ചെയ്തു. സംഭവമുണ്ടായി 40 ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാനായെന്ന് ബെംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് പോലീസ് അറിയിച്ചു.

ബെംഗളൂരു 39-ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഓഗസ്റ്റ് 19-ന് പുലർച്ചെയാണ് ബെംഗളൂരുവിലെ കോളേജിലെ അവസാനവർഷ ബിരുദവിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായത്. കോറമംഗലയിൽ ഒരു പാർട്ടികഴിഞ്ഞ് ആനേക്കൽ ചന്ദാപുരയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

യുവതി സുഹൃത്തിനൊപ്പംവന്ന കാർ ഓട്ടോറിക്ഷയിൽ തട്ടി അപകടമുണ്ടായി.

ചുറ്റുംകൂടിയ റിക്ഷാ ഡ്രൈവർമാരോട് സുഹൃത്ത് സംസാരിച്ചുനിൽക്കെ യുവതി കാറിൽനിന്നിറങ്ങി മുന്നോട്ടുനടന്നു. ഈ സമയം പ്രതി ബൈക്കിൽ ലിഫ്റ്റുനൽകി കൂട്ടിക്കൊണ്ടുപോകുകയും ഒരു ഗോഡൗണിനടുത്തെത്തിച്ച് ലൈംഗികാതിക്രമത്തിന്‌ ഇരയാക്കുകയുമായിരുന്നെന്നാണ് കേസ്.

പിറ്റേന്നുതന്നെ പ്രതിയെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ രാത്രി യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംഭവം വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us