ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ

vandhe

ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും.

ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും.

ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം.

യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന അടുക്കള കാറ്ററിങ് ഇൻസ്പെക്ടർമാരും ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർമാരും 15 ദിവസത്തിൽ ഒരുതവണ പരിശോധിക്കണം. ഗുണനിലവാരമില്ലെങ്കിൽ കാറ്ററിങ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കണം.

കാറ്ററിങ് ഇൻസ്പെക്ടർമാർ യാത്രക്കാരിൽനിന്ന് ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് വിവരം തേടണം. പരിശോധനയുടെയും വിതരണക്കാർക്കെതിരേ സ്വീകരിച്ച നടപടികളുടെയും റിപ്പോർട്ട് റെയിൽവേ പ്രിൻസിപ്പൽ ചീഫ് കമേഴ്‌സ്യൽ മാനേജർക്ക് നൽകണം.

2023 ജനുവരിയ്ക്കും 2024 ഫെബ്രുവരിയ്ക്കുമിടയിൽ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ 500 ശതമാനം വർധിച്ചെന്ന റിപ്പോർട്ട് രണ്ടാഴ്ച മുൻപാണ് പുറത്തുവന്നത്. തുടർന്നാണ് റെയിൽവേ കർക്കശ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us