അധ്യാപകന്റെ കൊലപാതകം; മലയാളിയായ അച്ഛനും മകനും അറസ്റ്റിൽ 

ബെംഗളൂരു: റിട്ട.അധ്യാപകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ അച്ഛനും മകനും അറസ്റ്റില്‍.

മുള്ളേരിയ ബെള്ളിഗെ ഒടമ്പളെയിലെ ജോത്സ്യന്‍ രാഘവേന്ദ്ര വി. കെദില്ലായ (53), മകന്‍ പൂജാരിയായ മുരളീകൃഷ്ണ (20) എന്നിവരെയാണു ധര്‍മസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്.

ധര്‍മസ്ഥല ബൊളാലുവിലെ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണ വടക്കില്ലായയാണ് (83) കൊല്ലപ്പെട്ടത്.

ബാലകൃഷ്ണയുടെ മകള്‍ വിജയലക്ഷ്മിയുടെ ഭര്‍ത്താവാണ് രാഘവേന്ദ്ര.

ബാലകൃഷ്ണയുടെ ഭാര്യ ലീല നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു.

ലീലയുടെ സ്വര്‍ണാഭരണങ്ങളും പിതൃസ്വത്തും വിജയലക്ഷ്മിക്കു നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു വഴിതെളിച്ചതെന്നു പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നതിങ്ങനെ: ഇളയമകന്‍ സുരേഷ് ഭട്ടിനൊപ്പമാണ് ബാലകൃഷ്ണ താമസിക്കുന്നത്. ഇവിടേക്ക് കാസര്‍ഗോട്ടുനിന്നു രാഘവേന്ദ്രയും മകന്‍ മുരളീകൃഷ്ണയും സ്‌കൂട്ടറിലാണു വന്നത്.

അതിഥികളെ സ്വീകരിച്ചിരുത്തി ഇരുവര്‍ക്കും ചായ നല്‍കിയശേഷം സുരേഷ് ജോലിക്കായി പുത്തൂരിലേക്കു പോയി.

പിന്നീട് ബാലകൃഷ്ണ ഇരുവര്‍ക്കും ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചശേഷം രാഘവേന്ദ്ര സ്വര്‍ണം ആവശ്യപ്പെട്ടു.

ഇതിനു വിസമ്മതിച്ചതോടെ മുരളികൃഷ്ണ പിന്നിലൂടെ ചെന്ന് ബാലകൃഷ്ണയുടെ കഴുത്തറത്തു.

രക്ഷപ്പെടാനായി വീട്ടില്‍നിന്നും ഇറങ്ങിയോടിയ ബാലകൃഷ്ണയെ വീട്ടുമുറ്റത്ത് അച്ഛനും മകനും ചേര്‍ന്നു കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് 50,000 രൂപ വീതം വിലമതിക്കുന്ന രണ്ടു ബോണ്ട് പേപ്പറുകളും മറ്റു രേഖകളുമായി ഇവിടെനിന്നു കടന്നു.

പിറ്റേന്ന് നടന്ന സംസ്‌കാരച്ചടങ്ങില്‍ രാഘവേന്ദ്രയും ഭാര്യ വിജയലക്ഷ്മിയും പങ്കെടുത്തെങ്കിലും മുരളീകൃഷ്ണ പങ്കെടുത്തില്ല.

പോലീസ് വീട്ടിലെത്തുമ്പോഴാണ്, ഈ ദാരുണസംഭവത്തിനു പിന്നില്‍ തന്‍റെ ഭര്‍ത്താവും മകനുമാണെന്ന സത്യം വിജയലക്ഷ്മി തിരിച്ചറിയുന്നത്.

ജില്ലാ പോലീസ് മേധാവി യതീഷ്, ഡിവൈഎസ്പി വിജയപ്രസാദ്, ഇന്‍സ്‌പെക്ടര്‍ നാഗേഷ് കദ്രി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us