ഗുണ്ടൽപേട്ടിൽ സൂര്യകാന്തികൾ പൂത്തു; സഞ്ചാരികൾ എത്തി തുടങ്ങി 

ബെംഗളൂരു: ഗുണ്ടല്‍പേട്ടിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞ് തുടങ്ങിയതോടെ അവിടേക്ക് എത്തുന്ന സഞ്ചാരികളും കൂടി.

കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളില്‍ സൂര്യകാന്തിപ്പൂക്കള്‍ പൂത്തുലഞ്ഞതോടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.

സൂര്യകാന്തിച്ചെടികള്‍ വിളവെടുപ്പിനൊരുങ്ങിയതോടെ കർഷകരുടെ പ്രതീക്ഷകള്‍ക്കുകൂടിയാണ് ജീവൻവെച്ചിരിക്കുന്നത്.

കാലങ്ങളായി പൂക്കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ ഇരുപതുദിവസത്തിനുള്ളില്‍ പൂക്കള്‍ ഉണങ്ങി വിത്തെടുക്കാൻ പാകത്തിലാകുമെന്നാണ് കർഷകർ പറയുന്നത്.

ഗുണ്ടല്‍പേട്ടില്‍ ഇപ്പോള്‍ ഇടയ്ക്കിടെ ചെയ്യുന്ന മഴ പൂക്കളുടെ ഉണക്കിനെ ബാധിച്ചിട്ടുണ്ട്.

മഴ മാറിനിന്നാല്‍ ജൂലായ് അവസാനത്തോടെ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അതുവരെ സഞ്ചാരികളുടെ ഒഴുക്കുമുണ്ടാകും.

സൂര്യകാന്തിപ്പൂക്കളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണ് കൂടുതലും.

50രൂപ മുതല്‍ 70രൂപ വരെയാണ് സൂര്യകാന്തിവിത്തിന്റെ വിപണിവില.

പൂവിന്റെ വില വലുപ്പത്തിനനുസരിച്ചാണ്.

പൊതുവിപണിയില്‍ സൂര്യകാന്തിവിത്ത് എടുക്കുന്നില്ലെങ്കിലും ചുരുക്കം ചില മില്ലുകള്‍ പരിപ്പാക്കിയ സൂര്യകാന്തിവിത്തുകള്‍ എടുക്കുന്നുണ്ട്.

വൻകിട എണ്ണക്കമ്പനികളാണ് കർഷകരില്‍ നിന്ന് സൂര്യകാന്തി വാങ്ങുന്നത്.

സൂര്യകാന്തിയുടെ വിത്ത്, ഇല, വേര് എന്നിവയ്ക്ക് ഔഷധഗുണമുണ്ടെങ്കിലും എണ്ണയുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us