അപകടത്തിൽപ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ 

കൊച്ചി: മാടവനയില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയില്‍.

കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി.

ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു.

തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്.

അതിനാല്‍ തന്നെ സമയത്തില്‍ മാറ്റം വന്നിരുന്നു.

തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തില്‍ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്.

ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് നിലവില്‍ ഉദ്യോഗസ്ഥർ.

ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ. എന്നിവരുടെ നേതൃത്വത്തില്‍ ബസ് പരിശോധിച്ചപ്പോഴാണ് സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തിയത്.

നീല ഹാലജൻ ലൈറ്റുകളും ബസില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ആറ് സീറ്റുകള്‍ അനധികൃതമായി പിടിപ്പിച്ചിട്ടുണ്ട്.

സിഗ്നല്‍ മറികടക്കാനായി അമിത വേഗത്തില്‍ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും ആർ.ടി.ഒ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ബെംഗളൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് എറണാകുളം മാടവന ജങ്ഷനില്‍ അപകടത്തില്‍പ്പെട്ടത്.

ചുവപ്പ് സിഗ്നല്‍ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us